കെഎഫ്സി വായ്പാതട്ടിപ്പ്… പിവി അൻവർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല…കാരണം…

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാതട്ടിപ്പിൽ മുൻ എംഎൽഎ പിവി അൻവർ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടു. പി വി അൻവറിനോട് ജനുവരി 7 ന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വായ്പ കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഒരേ വസ്തുതന്നെ പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിച്ചിരുന്നത്.അൻവറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്പ അനുവദിച്ചത്. കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ അൻവറിന്‍റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസയച്ചത്.




