എതിർപ്പ് വകവെക്കാതെ മന്ത്രി ശിവൻകുട്ടിയും സർക്കാരും; സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ നിലപാട് തള്ളി; ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. 2200 ഓളം വരുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലായി 1.13 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വേതനം പരിഷ്‌കരിച്ചുള്ള 2018 ലെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013 ലെ വിജ്ഞാപനം അനുസരിച്ചുള്ള വേതനമാണ് ഇപ്പോൾ ആശുപത്രികളിൽ നൽകിവരുന്നത്. ഇത് പരിഷ്കരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച മിനിമം വേതന കമ്മിറ്റി 2023 ഡിസംബർ മുതൽ 2025 മെയ് വരെ വിവിധ ഘട്ടങ്ങളിലായി, ഈ ലക്ഷ്യം മുൻനിർത്തി ചർച്ചകൾ നടത്തിയിരുന്നു.

മാനേജ്മെന്റ് പ്രതിനിധികളുടെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാടുണ്ടായിട്ടില്ല. അതിനാൽ തന്നെ സമവായത്തിലെത്താൻ സാധിച്ചിട്ടുമില്ല. 2013ലെ നിരക്ക് അടിസ്ഥാനമാക്കി നേരിയ വർദ്ധന മാത്രമാണ് മാനേജ്മെന്റുകൾ നിർദ്ദേശിച്ചത്. തൊഴിൽ വകുപ്പ് മുന്നോട്ടുവെച്ച 60 ശതമാനം വർദ്ധനവ് ട്രേഡ് യൂണിയനുകൾ സ്വാഗതം ചെയ്‌തിരുന്നു. മാനേജ്മെന്റ് പ്രതിനിധികൾ ഇത് തള്ളി. തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ വ്യവസായ ബന്ധസമിതി യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല.

നിലവിലെ ജീവിത സാഹചര്യത്തിൽ ഒരു തൊഴിലാളിക്കോ കുടുംബത്തിനോ ജീവിച്ചുപോകാൻ ഉതകുന്ന വേതന ഘടനയല്ല മാനേജ്മെന്റുകൾ മുന്നോട്ട് വെക്കുന്നതെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് 1948ലെ മിനിമം വേതന നിയമം പ്രകാരമുള്ള സർക്കാർ നീക്കം. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുകൊണ്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി

Related Articles

Back to top button