മറ്റത്തൂരിലെ കൂറുമാറ്റം; രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍

മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരിച്ച് നടപടി നേരിട്ട കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്തിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ടിഎം ചന്ദ്രനും. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് ഇന്നലെ മറ്റത്തൂരിൽ കണ്ടതെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യത്താൽ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ടിഎം ചന്ദ്രൻ പറഞ്ഞു. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ടെസി കല്ലറയ്ക്കൽ, വൈസ് പ്രസിഡന്‍റ് നൂര്‍ ജഹാൻ, മണ്ഡലം പ്രസിഡന്‍റ് ഷാഫി കല്ലൂപറമ്പിൽ, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്‍റോ പള്ളിപറമ്പൻ, മറ്റു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി. തൃശൂര്‍ ഡിസിസിക്കെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി.
ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുകയാണെന്നും അംഗങ്ങള്‍ക്ക് വിപ്പ് നൽകിയിട്ടില്ലെന്നും ടിഎം ചന്ദ്രൻ പറഞ്ഞു. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാര്‍ത്ഥികളും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയിൽ മത്സരിച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തിൽ പങ്കെടുത്ത കെആര്‍ ഔസേപ്പിനെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു. ഔസേപ്പ് കാലുമാറുമെന്ന് കൗണ്‍സിൽ ഹാളിലെത്തും വരെ അറിഞ്ഞിരു്നനില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാക്കിയത്. തുടര്‍ന്ന് സിപിഎമ്മിനോടുള്ള വൈരാഗ്യത്താൽ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് രാജിവയ്ക്കാൻ നിർദ്ദേശം കിട്ടിയിട്ടില്ലെന്നും മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. പാർട്ടി ഇടപെടൽ നടത്തിയാൽ കേൾക്കുമെന്നും മറ്റത്തൂരിൽ പാർട്ടി അടിയന്തിരമായി ഇടപെടണമെന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കി.നേതാക്കൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്നും മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് അനുകൂല തീരുമാനമെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു




