ഒടുവിൽ മഞ്ഞുരുകി… ‘ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും’…

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി ഇരുനേതാക്കളും ചർച്ച ചെയ്തു. അന്തർദേശീയ വിഷയങ്ങളും ചർച്ചയായി. ആഗോള സമാധാനത്തിനും സമൃദ്ധിക്കുവേണ്ടിയും ഇരു രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെയായിരുന്നു മോദി -ട്രംപ് സംഭാഷണം.‘പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനംചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യക്കെതിരെ 25% തീരുവ ചുമത്തിയിരുന്നു. പിന്നീട് ഇത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായി. യുഎസിന്റെ നടപടി തീര്‍ത്തും അന്യായമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അതിനിടെ ഇന്ത്യ റഷ്യയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ട്രംപും മോദിയും ഫോണില്‍ സംസാരിച്ചതെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button