ദിലീപ് കോടതിയിലെത്തി…പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും… നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ

രാജ്യം ഉറ്റുനോക്കുന്ന കേസിലെ ശിക്ഷാവിധി അൽപ്പസമയത്തിനകം ഉണ്ടാകും. നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ 11മണിക്ക് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയിലെത്തി. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലെത്തി. തുടര്‍ന്ന് ഓഫീസിൽ നിന്ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് പുറപ്പെട്ടു. അൽപ്പസമയത്തിനകം ദിലീപ് കോടതിയിലെത്തും. അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ നിന്ന് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറഞ്ഞില്ല. അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. കേസിലെ പത്തു പ്രതികളും കോടതിയിൽ നേരിട്ടെത്തണം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തി. കേസിൽ ദിലീപ് അടക്കം പത്തു പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കേസിൽ ഇന്ന് വിധി വരുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. കേസിലെ പത്തു പ്രതികളുടെയും അഭിഭാഷകരും കോടതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.



