തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിച്ചേക്കും. സിപിഐയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. 15 മുതല്‍ 20 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം.
നഗര സഭയിലെ സിപിഐയുടെ സിറ്റിങ് വാര്‍ഡുകളായ സഹകരണ റോഡ്, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി വിജയിച്ച്, പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായ പി സി മനൂപിനെ ആണ് ഹെല്‍ത്ത് സെന്റര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം ജിജോ ചിങ്ങംതറയെ സഹകരണ റോഡിലും സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം നീക്കം സിറ്റിങ് സീറ്റ് തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം.



