വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.. പൊലീസിനെ കണ്ടതോടെ…

വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ ഹോട്ടലിൽ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം സ്വതന്ത്രനായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്‌നാട് പൊലീസിന്റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വെള്ള മുണ്ടും മഞ്ഞയിൽ കറുത്ത കള്ളികളും ഉള്ള ഷർട്ട് ആണ് ബാലമുരുകൻ ധരിച്ചിരുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനായിട്ടാണ് കൈവിലങ്ങ് അഴിച്ചതെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം, വിയ്യൂർ ജയിലിന് സമീപം പാടൂക്കാടുവെച്ച് പുലർച്ചെ രണ്ടരയോടെ പൊലീസ് ബാലമുരുകനെ കണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. സൈക്കിളിൽ വരികയായിരുന്ന ബാലമുരുകൻ പൊലീസിനെ കണ്ടതോടെ സൈക്കിൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. നഗരത്തിലും സമീപ ജില്ലകളിലും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരുകയാണ്.



