‘തട്ടിപ്പല്ല, യാഥാർഥ്യം’; ഇത് പുതിയ കേരളത്തിന്റെ ഉദയം..

ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന് മുന്നിൽ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയർത്തിനിൽക്കുന്നു. നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്റെ സാഷാത്കാരത്തിന്റെ ചവിട്ടുപടിയാണെന്നും അതിദാരിദ്ര്യ അവസ്ഥയെ മറികടന്നത് നാം കൂട്ടായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയ അധ്യായമാണ് ഇന്നത്തോടുകൂടി പിറന്നിരിക്കുന്നത്. ഇവിടെ നമ്മോടൊപ്പം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എത്തിച്ചേർന്നത് സന്തോഷം തരുന്ന കാര്യമാണ്. ലോകത്തിന് മുന്നിൽ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയർത്തിനിൽക്കുന്നു. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിന്റെ ചവിട്ടുപടിയാണ്. ഒരുമനുഷ്യജീവിയും കൊടുംദാരിദ്രത്തിൽ വീണുപോകില്ലന്ന് നാട് ഉറപ്പാക്കുന്ന ചരിത്രമൂഹൂർത്തമാണിതെന്നും ഇതിന് പിന്തുണ നൽകിയ എല്ലാവർക്കും അഭിവാദ്യം’ മുഖ്യമന്ത്രി പറഞ്ഞു.
‘‘ഐക്യ കേരളമെന്ന സ്വപ്നം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. ഏവരുടെയും സ്വപ്ന സാക്ഷാത്ക്കാരം ഈ ദിനത്തിൽ ആവുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോൽപ്പിക്കാവുന്ന അവസ്ഥയാണ് അതി ദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചു. ഇത് തട്ടിപ്പല്ല, യാഥാർഥ്യമാണ്. നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു’’– മുഖ്യമന്ത്രി പറഞ്ഞു.



