ഗുരുവായൂരില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് 25 കിലോ സ്വര്‍ണം, ശബരിമലയില്‍ 15 കിലോ; ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ളത്…
സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങൾ വിശ്വാസികളുടെ ഭക്തിയാൽ തിളങ്ങുന്നു. സ്വർണ വില റോക്കറ്റ് പോലെ ഉയരുമ്പോഴും ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെയും വെള്ളിയുടെയും വഴിപാടുകളിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ വിലയേറിയ ലോഹങ്ങൾ വഴിപാട് പെട്ടിയിൽ നിക്ഷേപിക്കുന്നത് തുടരുകയാണ്. എല്ലാ വർഷവും ഏകദേശം 20 മുതൽ 25 കിലോഗ്രാം വരെ സ്വർണവും 120 മുതൽ 150 കിലോഗ്രാം വരെ വെള്ളിയുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകുന്നത്. 2025 ഒക്ടോബറിൽ മാത്രം 2.58 കിലോഗ്രാം സ്വർണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്.
തീർത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന ശബരിമല ക്ഷേത്രത്തിൽ ചെറിയ കാലയളവിൽ ഏകദേശം 15 കിലോഗ്രാം സ്വർണ്ണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 3,000ലധികം ക്ഷേത്രങ്ങളിൽ ആഭരണങ്ങളും നാണയങ്ങളും മുതൽ വിഗ്രഹങ്ങളും ആചാരപരമായ വസ്തുക്കളും വരെ വിവിധ രൂപങ്ങളിലുള്ള വിലയേറിയ ലോഹങ്ങൾ വഴിപാടായി ലഭിക്കുന്നുണ്ട്.
ഇന്ത്യയുടെ സ്വർണ്ണ ആവശ്യകതയിൽ (600-800 ടൺ വാർഷിക ഉപഭോഗത്തിന്റെ 25-28%) കേരളം ഗണ്യമായി സംഭാവന ചെയ്യുന്നതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങൾ, പള്ളികൾ, മത സ്ഥാപനങ്ങൾ എന്നിവയിൽ ഗണ്യമായ അളവിൽ സ്വർണ സംഭാവനകൾ ലഭിക്കുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ 2,000-4,000 ടൺ സ്വർണശേഖരം ഉണ്ടായിരിക്കാമെന്നും 1968 ന് മുമ്പ് ഇത് 1,000 ടൺ ആയിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ 1,000-3,000 ടൺ സ്വകാര്യ വ്യക്തികൾ സംഭാവന ചെയ്തതാകാമെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗുരുവായൂർ ക്ഷേത്രത്തിന് ലഭിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും രൂപത്തിലാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ പറഞ്ഞു. ‘ഞങ്ങൾക്ക് ലഭിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും വിവിധ വിഭാഗത്തിൽ പെടുന്നു. ഞങ്ങൾ ഇത് എസ്ബിഐ മുംബൈ ബ്രാഞ്ചിൽ നിക്ഷേപിക്കുന്നു. അവിടെ അത് സ്വർണ്ണക്കട്ടികളാക്കി മാറ്റുന്നു. കൂടാതെ നിക്ഷേപിച്ച സ്വർണ്ണത്തിന്റെ മൂല്യത്തിന് ഏകദേശം 2-2.5 ശതമാനം പലിശ ഞങ്ങൾക്ക് ലഭിക്കുന്നു’- അദ്ദേഹം വിശദീകരിച്ചു.
പണമാക്കി മാറ്റാതെ, വഴിപാടായി ലഭിക്കുന്ന വെള്ളി മുൻപ് സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരുന്നതെന്നും വി കെ വിജയൻ പറഞ്ഞു. ‘അടുത്തിടെ ഞങ്ങൾ ഏകദേശം 5 ടൺ വെള്ളി എസ്ബിഐ ഹൈദരാബാദ് ശാഖയിൽ നിക്ഷേപിച്ചു, അവിടെ അത് ബാറുകളാക്കി മാറ്റി. ബാങ്ക് വഴി ലേലം ചെയ്യാൻ അധികൃതരുടെ അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്,’- അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വങ്ങളുടെ കീഴിലല്ലാത്ത പല ചെറിയ ക്ഷേത്രങ്ങൾക്കും താലി (മംഗല്യസൂത്രം), ആൾരൂപം എന്നിവയുടെ രൂപത്തിൽ സ്വർണ സംഭാവനകൾ ലഭിക്കുന്നുണ്ടെന്ന് പ്രമുഖ ജ്വല്ലറി ഉടമ അഭിപ്രായപ്പെട്ടു.’നാണയങ്ങൾ ഒഴികെ, ലഭിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും സംയുക്ത രൂപത്തിലാണ്. അതിന്റെ കൃത്യമായ മൂല്യം നിർണ്ണയിക്കാൻ 24 കാരറ്റിലേക്ക് ഉരുക്കി ശുദ്ധീകരിക്കേണ്ടതുണ്ട്,’- ജ്വല്ലറി ഉടമ കൂട്ടിച്ചേർത്തു.
2009ലെ പൊതുതാൽപ്പര്യ ഹർജിയിൽ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിപുലമായ സമ്പത്ത് വെളിപ്പെടുത്തിയതിനെത്തുടർന്ന് ക്ഷേത്രസമ്പത്തിൽ പൊതുജനശ്രദ്ധ വർദ്ധിച്ചതായി ഐഐഎം-അഹമ്മദാബാദ് ഇന്ത്യ ഗോൾഡ് പോളിസി സെന്റർ (ഐജിപിസി) റിപ്പോർട്ട് സൂചിപ്പിക്കുന്നു. തുടർന്ന് 2015ൽ സ്വർണ്ണ ധനസമ്പാദന പദ്ധതി (ജിഎംഎസ്) ആരംഭിച്ചപ്പോൾ, ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങൾ ഔപചാരിക സ്വർണ്ണ ശേഖരത്തിലേക്ക് എങ്ങനെ സംഭാവന നൽകാമെന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.



