ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ’.. സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ക്ഷുഭിതനായി സ്പീക്കർ.. ഉന്തും തള്ളും.. സംഘർഷാവസ്ഥ…

തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെയ്ക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതുവരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് നൽകണമെന്ന് എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. തുടർന്ന് സ്പീക്കർ ക്ഷുഭിതനായി.
ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിപക്ഷം ബഹളം വെച്ചത്. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, ബഹളത്തിനിടയിൽ ചോർ ഹേ, ചോർ ഹേ, മുഴുവൻ ചോർ ഹേ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു. സഭാനടപടികൾക്ക് തടസ്സം വരുത്തിക്കൊണ്ട് പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.



