ഗർഭിണികളുടെ വയറുകീറി കുഞ്ഞുങ്ങളെ പുറത്തെടുക്കും.. മരിക്കുന്ന യുവതികളുടെ അവയവങ്ങളും നവജാത ശിശുക്കളെയും വിൽക്കും…
നവജാത ശിശുക്കടത്തും അവയവ കച്ചവടവും നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവതി അറസ്റ്റിൽ. മാർത്ത അലീഷ്യ മെൻഡെസ് അഗ്യുലാർ എന്ന യുവതിയാണ് അറസ്റ്റിലായത്. ‘ലാ ഡയാബ്ല’ (ഷി ഡെവിൾ) എന്ന പേരിലറിയപ്പെടുന്ന കൊടുംക്രിമിനലാണ് മാർത്ത അലീഷ്യ. യുഎസ്- മെക്സിക്കൻ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. മെക്സിക്കോയിലെ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ പ്രധാനപ്പെട്ട നേതാവാണ് മാർത്ത.
ഗർഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയിൽ സിസേറിയൻ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗർഭിണികളെയാണ് ഇവർ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയൻ എന്ന പേരിൽ വയറുകീറിയാണ് ഇവർ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗർഭിണികളും ഈ പ്രക്രിയയിൽ മരിക്കും. ഇത്തരത്തിൽ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോർട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്സിക്കൻ പെസോ വരെ വാങ്ങിയാണ് ഇവർ വിറ്റിരുന്നത്.
മെക്സിക്കൻ ഫെഡറൽ പൊലീസും യുഎസ് ഏജൻസികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാർത്തയെ പിടികൂടിയത്. ഇവർ ഇപ്പോളും മെക്സിക്കൻ കസ്റ്റഡിയിൽ തുടരുകയാണ്. അറസ്റ്റിനു ശേഷമുള്ള നടപടികൾക്കായി മാർത്തയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഫെഡറൽ കുറ്റങ്ങൾ ചുമത്തുന്നതിനായി അധികാരികൾ കൈമാറൽ നടപടികൾ തുടരുകയാണ്. കൂടാതെ മാർത്തയുടെ സംഘത്തിലുള്ള മറ്റുള്ളവരെ തിരിച്ചറിയാനും പിടികൂടാനുമായി അന്വേഷണം തുടരുകയാണ്.
2025 ജനുവരിയിൽ കാർട്ടലുകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനായി ദുർബലരായ ജനങ്ങളെ ലക്ഷ്യം വച്ചും ഭയത്തിന്റെ അന്തരീക്ഷം നിലനിർത്തിയുമാണ് സംഘടന പ്രവർത്തിക്കുന്നത്. വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് വഴി യുഎസ് ഏജൻസികൾ ഇവരുടെ പ്രവർത്തനങ്ങൾക്കുമേൽ നടപടിയെടുക്കാൻ കൂടുതൽ അധികാരം ഉറപ്പാക്കുന്നു.