‘പാർട്ടി വരുത്തി വച്ച കടം പാർട്ടി തന്നെ തീർത്തു; കോൺഗ്രസ് വാക്കുപാലിച്ചു; അപ്പച്ചന്റെ രാജി കർമഫലമെന്ന്’ വിജയന്റെ കുടുംബം..
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കോൺഗ്രസ് കൈമാറി. വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അർബൻബാങ്കിലെ കുടിശ്ശികയായ 63 ലക്ഷം രൂപ ഇന്നലെ അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങൾക്ക് ശേഷം ഇന്നാണ് ആധാരം അധികൃതർ കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയത്. എഗ്രിമെന്റ് പ്രകാരമുള്ള വാക്ക് കോൺഗ്രസ് പാലിച്ചെന്ന് മരുമകൾ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ 30ന് മുൻപായി ബാധ്യത അടച്ച് തീർത്തില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കോൺഗ്രസ് ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേർത്തുപിടിച്ചപ്പോഴും അതിന് കൂടെ നിന്നവരാണ് തങ്ങളെന്ന് മകൾ പത്മജ പറഞ്ഞു. അൻപത് വർഷം കോൺഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാർട്ടി അന്ന് കാണിച്ചത്. എന്നിട്ടും അവർ വീട്ടിൽ വന്നപ്പോൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. നിരന്തരമായി അവഗണനയും ആക്ഷേപവുമാണ് തങ്ങൾക്ക് കിട്ടിയിരുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ ഒരമ്മ ചെയ്ത കാര്യം മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും പത്മജ പറഞ്ഞു.
‘സൈബർ ആക്രമണത്തിലൂടെ തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ് കോൺഗ്രസ് ചെയ്തത്. ബാക്കിയുള്ള കടം വീട്ടണം. ഞങ്ങൾക്ക് ജീവിച്ചേ പറ്റുകയുള്ളു. അതിനുവേണ്ടി പോരാടും. അവർക്ക് അതേ ചെയ്യാൻ കഴിയൂ എന്നാണ് പറഞ്ഞു. പാർട്ടി വരുത്തിവച്ച കടം ഇതാണ്. ബാക്കി കടങ്ങൾ അച്ഛന്റെ പേഴ്സണൽ കടങ്ങളാകാം. പാർട്ടി വരുത്തിവച്ച കടം അവർ തീർത്തുതന്നു. രണ്ടരക്കോടിയുടെ ബാധ്യത തീർക്കാമെന്നായിരുന്നു അവർ ആദ്യം പറഞ്ഞത്. പിന്നീട് കെപിസിസിയുടെ ഫണ്ട് ഇല്ലെന്ന് പറഞ്ഞു. തുടർന്നുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം പറഞ്ഞ തുക തന്നു.
ഡിസിസി പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് രാഷ്ട്രീയമായി പറയാൻ താൻ ആളല്ല. അന്നും ഇന്നും കോൺഗ്രസ് പ്രവർത്തകയല്ല. വ്യക്തിപരമായി പറയുകയാണെങ്കിൽ കർമ എന്നൊന്നുണ്ട്. അച്ഛൻ മരിച്ചതിൽ രണ്ടാമത്തെ പ്രതിയാണ് അയാൾ’ പത്മജ പറഞ്ഞു.