വോട്ടര്‍ പട്ടിക വിവാദം…പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍…

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.

ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമർശിച്ചു .

Related Articles

Back to top button