കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽക്കയറി.. പൗരത്വ രേഖകൾ ചോദിച്ച് ആക്രമണം..
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. പുനെയിലാണ് സംഭവം. വിമുക്ത ഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെയും ബന്ധുക്കളുടെയും വീട്ടിൽക്കയറിയാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നും ആരോപിച്ചു. പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും സൈനികനും കുടുംബവും ആരോപിച്ചു. പൂനെയിലെ ചന്ദൻനഗർ പ്രദേശത്ത് രാത്രി 11:30 ഓടെയാണ് സംഭവം. ബജ്റംഗ്ദൾ പ്രവർത്തകർ ചില പൊലീസുകാരോടൊപ്പം വീട്ടിൽ കയറി തങ്ങളെ ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരാണെന്ന് ആരോപിച്ചുവെന്ന് കുടുംബം ആരോപിച്ചു. പരാതിയെ തുടർന്ന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.




