അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി.. സതീഷ് അടിച്ച് കൊന്ന് കെട്ടിത്തൂക്കിയതാകുമെന്ന് മാതാപിതാക്കൾ…

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

അതേസമയം മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഭർത്താവ് സതീഷ് നിരന്തരമായി അതുല്യയെ ഉപദ്രവിച്ചിരുന്നു. അയാൾ മകളെ അടിച്ച് കൊന്ന് കെട്ടിത്തൂക്കിയതാകുമെന്നും അതുല്യയുടെ മാതാവ് പറയുന്നു.അതുല്യയുടെ ശരീരം മുഴുവൻ മർദ്ദനമേറ്റപ്പാടുകളാണ്. ഇന്നലെയും മകൾ വീഡിയോ കോൾ വിളിച്ചിരുന്നു. അതുല്യ നല്ല സന്തോഷവതിയായിരുന്നുവെന്നും ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. അതുല്യ ജോലിക്ക് പോകുന്നത് സതീഷ് എതിർത്തിരുന്നു. രണ്ട് തവണ ജോലിക്ക് പോയിരുന്നെങ്കിലും സംശയത്തിന്റെ പേരിൽ അതെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ ദിവസം മുതൽ മാനസികമായും ശാരീരികമായും അതുല്യയെ സതീഷ് പീഡിപ്പിക്കുകയായിരുന്നു. ഒരുതരത്തിലും ഭർത്താവിന്റെ കൂടെ ജീവിക്കാൻ സാധിക്കില്ലെന്ന് മകൾ പറഞ്ഞിരുന്നു. തിരിച്ചു വരാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും കുടുംബം പറഞ്ഞു.

Related Articles

Back to top button