ഓഫീസ് അടയ്ക്കണമെന്ന് പണിമുടക്ക് അനുകൂലികള്‍..വീട്ടില്‍ പോയി പറയെന്ന് ജീവനക്കാരന്‍.. മര്‍ദനം..

കുമളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണിമുടക്ക് അനുകൂലികളുടെ മര്‍ദനം. ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. സിപിഎം സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം.

മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന വകുപ്പിന്റെ ഓഫീസിന് സമീപത്തുവെച്ചായിരുന്നു മര്‍ദനം. ഈ ഓഫീസിലെ ജീവനക്കാരനാണ് വിഷ്ണു.

പണിമുടക്കിന്റെ ഭാഗമായി ഈ ഓഫീസ് സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഈ സമയം ജീവനക്കാരെല്ലാം ഓഫീസിന് താഴെയെത്തി. ഈ സമയത്താണ് തര്‍ക്കമുണ്ടാകുന്നത്. ഓഫീസ് അടയ്ക്കണമെന്ന് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറികൂടിയായ സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ പോയി പറയെടാ എന്ന് വിഷ്ണു പറഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. പിന്നാലെ പ്രവര്‍ത്തകര്‍ കൂട്ടംകൂടി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന്‍ പരാതിപ്പെടാത്തതിനാല്‍ പോലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

Related Articles

Back to top button