നിസ്സാരമായി കാണരുത്… വീട്ടിൽ ഒരാൾക്ക് രോഗ ലക്ഷണം കണ്ടാൽ… മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്താൻ നിർദേശം…
വീട്ടിൽ ഒരാൾക്ക് രോഗ ലക്ഷണം കണ്ടാൽ ഇടപഴകുന്ന മറ്റുള്ളവരിലേക്ക് രോഗപകർച്ചക്ക് സാധ്യത കൂടുതലായതിനാൽ നല്ല ശ്രദ്ധ പുലർത്തണം. ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക ആവശ്യപ്പെട്ടു. രോഗലക്ഷണം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പു മുതൽ മൂന്ന് ആഴ്ച വരെയാണ് ഏറ്റവും കൂടുതൽ വ്യാപന സാധ്യതയുള്ളത്. അതുകൊണ്ട് രോഗബാധിതർ ആഹാരം പാചകം ചെയ്യരുത്. ഇവർ ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുളളവർക്ക് പങ്കു വെക്കുകയും ചെയ്യരുത്.
ജില്ലയിൽ ഈ വർഷം 1172 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിൽ എട്ട് പേർ മരണപ്പെട്ടു. ഇതു കൂടാതെ രണ്ടു മരണമടക്കം 3988 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എല്ലായ്‌പ്പോഴും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. കൈകൾ ശാസ്ത്രീയമായി ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്നതിന്ന് മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗബാധ ഉണ്ടായാൽ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുകയോ സ്വയം ചികിത്സ തേടുകയോ ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ. ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ശുചിത്വ നിലവാരം ഉറപ്പു വരുത്തണം. പാചക തൊഴിലാളികൾ. ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാർ എന്നിവർക്ക് ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് നടത്തിപ്പുകാർ ഉറപ്പ് വരുത്തണം. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.