ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് ക്രൂര പീഡനം.. നിരന്തരം മർദ്ദനം.. തലയിൽ മുറിവേറ്റ പാട്.. അമ്മയും മൂത്ത സഹോദരിയും കൂടി…
അയർക്കുന്നത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമായി അഭിഭാഷകയായ യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ വീണ്ടും ജിസ്മോളുടെ കുടുംബം. ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകും. മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയുമായ ജിസ്മോൾ തോമസ് (34) ആണ് മരിച്ചത്. 2, 5 വയസുള്ള രണ്ട് കുട്ടികളുമായാണ് യുവതി ആത്മഹത്യ ചെയ്തത്.
യുവതിയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയുമാണ് മകളെ മരണത്തിലേക്ക് തള്ളിയിട്ടതെന്നു പിതാവ് ആരോപിച്ചു.മകളെ ഭർത്താവ് മർദ്ദിക്കാറുണ്ടെന്നു പിതാവ് പറയുന്നു. മകളുടെ തലയിൽ ഒരു പാടുണ്ട്. അതെങ്ങനെ സംഭവിച്ചുവെന്നു ചോദിച്ചപ്പോൾ, കതകിൽ മുട്ടി മുറിഞ്ഞതാണെന്നു ആദ്യം പറഞ്ഞു. ഭർത്താവ് തല പിടിച്ചു ഭിത്തിയിൽ ഇടിച്ചപ്പോൾ മുറിഞ്ഞതാണെന്നു പിന്നീട് രണ്ട്, മൂന്ന് ദിവസങ്ങൾക്കു ശേഷം മകൾ തുറന്നു പറഞ്ഞെന്നും പിതാവ് ആരോപിച്ചു.മരണ ദിവസം ഭർത്താവിന്റെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നു പൊലീസ് അന്വേഷിക്കണമെന്നു യുവതിയുടെ സഹോദരൻ ജിത്തു ആവശ്യപ്പെട്ടു.
മരിക്കുന്നതിന്റെ മുമ്പുള്ള ദിവസങ്ങളിൽ അതീവ ഗൗരവതരമായ എന്തോ സംഭവം വീട്ടിൽ നടന്നിട്ടുണ്ടെന്നും കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് പ്രധാന ആവശ്യം.ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും നിരന്തരം ജിസ്മോളെ മാനസികമായി ഉപദ്രവിക്കുമായിരുന്നു. ചില സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ജിസ്മോൾ പ്രയാസങ്ങൾ നേരിട്ടിരുന്നു. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ ഒന്നും തുറന്നു പറയില്ലായിരുന്നു എന്ന് അച്ഛൻ തോമസ് പറഞ്ഞു.വിദേശത്തായിരുന്നു അച്ചൻ തോമസും സഹോദരൻ ജിറ്റുവും മറ്റ് ബന്ധുക്കളും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അടുത്ത ദിവസം തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പരാതി നൽകും.സഹോദരിയെ ഭർതൃ വീട്ടുകാർ പുറത്തേക്ക് വിടാറില്ല. ഒരിക്കൽ താൻ അവിടെ പോയി കള്ളം പറഞ്ഞാണ് സഹോദരിയെ ഒരു കല്യാണത്തിനു കൂട്ടിക്കൊണ്ടു പോയത് എന്നും സഹോദരൻ പറയുന്നു.
ക്നാനായ കത്തോലിക്ക സഭാംഗങ്ങളാണ് കുടുംബം. സഭയിലെ നിയമപ്രകാരം മൃതദേഹം ഭർത്താവിന്റെ ഇടവക പള്ളിയിലാണ് സംസ്കാരം നടത്തേണ്ടത്. എന്നാൽ യുവതിയുടെ ഇടവകയിലെ പള്ളിയിൽ സംസ്കാരം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് സഭാതലത്തിലുള്ള ചർച്ചകളും നടക്കുകയാണ്.