ഹൃദ്രോഗമായതിനാൽ പ്രഭാതസവാരിക്കിറങ്ങി…എന്താ ഇവിടെ എന്ന് പൊലീസ്…ശേഷം എഴുപതുകാരനെ….
തിരുവനന്തപുരം കീഴാറൂരിൽ വയോധികനെ പൊലീസ് മർദ്ദിച്ചതായി പരാതി. കീഴാറൂർ സ്വദേശി ഭാസ്കരൻ നാടാർ എന്ന 70 കാരനെയാണ് പൊലീസ് മർദ്ദിച്ചത്. ഹൃദ്രോഗിയായ ഭാസ്കരൻ സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. ജീപ്പിൽ എത്തിയ പൊലീസ്, എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചെന്നും നടക്കാൻ ഇറങ്ങിയതാണെന്ന് മറുപടി പറഞ്ഞ ഭാസ്കരനോട് വീട്ടിൽ പോകാൻ ആക്രോശിച്ചെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാസ്കരൻ നാടാരുടെ പിന്നാലെ വന്ന് പോലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് കാൽമുട്ടിലും, മുഖത്തും അടിക്കുകയായിരുന്നു എന്നാണ് പരാതി. ഹൃദ്രോഗി കൂടിയായ ഭാസ്കരൻ നാടാർ ഡോക്ടർ നിർദ്ദേശിച്ചപ്രകാരമാണ് സായാഹ്ന സവാരിയ്ക്ക് ഇറങ്ങിയത്. വിവരമറിഞ്ഞെത്തിയ മകൻ ഭാസ്കരൻ നാടാരെ പെരിങ്കടവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെ മർദ്ദിച്ച പൊലീസുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭാസ്കരൻ നാടാർ മുഖ്യമന്ത്രി, ഡിജിപി, പൊലീസ് കംപ്ലെയ്ൻ്റ് അതോറിറ്റി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. അതേസമയം സാമൂഹ്യവിരുദ്ധ ശല്യമുള്ള പ്രദേശത്ത് പട്രോളിങ്ങിന്റെ ഭാഗമായി കൂടി നിന്നവരെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.