മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ ജോലിയിലും അലംഭാവം…പൊലീസിന് വാങ്ങി നൽകിയ പുത്തൻ സ്പീഡ് ബോട്ട് കട്ടപ്പുറത്ത്…
മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്‍റെ വിലയായ 39.5ലക്ഷം രൂപ ഇതുവരെ പൊലീസ് ബോട്ട് നിർമ്മിച്ച കമ്പനിക്ക് നൽകിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോട്ടിന്‍റെ അറ്റകുറ്റപ്പണി നടത്താൻ കമ്പനി വിസമ്മതിച്ചതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്.
തേക്കടിയിൽ നിന്നും മുല്ലപ്പെരിയാറിലെത്താൻ പൊലീസിന് രണ്ടു ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് തകരാറിലായി. മറ്റൊന്നിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒമ്പതു പേർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്. ഇത് കണക്കിലെടുത്ത് പുതിയ സ്പീഡ് ബോട്ട് വാങ്ങാൻ പൊലീസിന് സർക്കാർ അനുമതി നൽകുകയായിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങി. 150 കുതിര ശക്തിയുള്ള 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് വാങ്ങിയത്.