ബീഫ് വിറ്റ തട്ടുകടയ്ക്ക് നേരെ ബിജെപി നേതാവിൻ്റെ ഭീഷണി.. സിപിഎം കൗൺസിലറുടെ പിന്തുണയും…
ബീഫ് വിൽക്കുന്നതിനെതിരെ തട്ടുകടയിലെത്തി ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കട നടത്തുന്ന ആബിദയെയും ഭർത്താവ് രവിയെയും പ്രദേശത്തെ ബിജെപി നേതാവ് സുബ്രഹ്മണി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കോയമ്പത്തൂർ ഉദയംപാളയത്താണ് സംഭവം. സ്കൂളും ക്ഷേത്രവും അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ബീഫ് വിൽക്കാനാകില്ലെന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.
പ്രദേശവാസികൾ ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നാണ് സുബ്രഹ്മണി കട ഉടമകളോട് പറഞ്ഞത്. പ്രദേശവാസിയും സിപിഎം കൗൺസിലറുമായ രാമമൂർത്തിയും തീരുമാനത്തിന്റെ ഭാഗമെന്നും ബിജെപി നേതാവ് പറയുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം അംഗീകരിക്കില്ലെന്ന് കടയുടമയായ ആബിദ നിലപാടെടുത്തു. തൻ്റേത് മാത്രമല്ല സമീപത്ത് മാംസാഹാരം വിൽക്കുന്ന ഏഴ് കടകളുണ്ടെന്നും ഇവർ വ്യക്തമാക്കി. ആബിദയെ സുബ്രഹ്മണി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുബ്രമണിക്കെതിരെ പൊലീസ് കേസെടുത്തു.