ബലാത്സംഗത്തിനിരയായത് പത്തു വയസുകാരി…ഒത്തുതീർപ്പിന് വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് വനിതാ എസ്ഐയുടെ മർദ്ദനം…
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ കേസിൽ വനിത പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജി ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം എഐഎഡിഎംകെ പ്രവർത്തകനായ സുധാകറും അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ചെന്നൈ അണ്ണാ നഗർ പോക്സോ കേസിലാണ് രാജിയും സുധാകറും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
കേസ് വിവാദമായതോടെ സുപ്രീം കോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ഈ പ്രത്യേക അന്വേഷണ സംഘമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടി അയൽക്കാരനായ പ്രതിയുടെ പേര് കൃത്യമായി പറഞ്ഞിട്ടും അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. കേസിൽ ഒത്തുതീർപ്പിന് വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ സാനിദ്ധ്യത്തിൽ ആയിരുന്നു മർദനം. ഒടുവിൽ 10 ദിവസത്തിന് ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിലാണ് എഐഎഡിഎംകെ പ്രവർത്തകൻ ആയ സുധാകറിനെ അറസ്റ്റ് ചെയ്‌തത് എന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.