‘പുതയ്ക്കാൻ പോലും തുണിയില്ല…തല ഐസ് കട്ടി പോലെയായി… 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തു മരിച്ചു…’
20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തു മരിച്ചു. കൊടുംതണുപ്പും മഴയും കൂടി വരുന്ന ഗാസയിൽ തണുപ്പ് കൊണ്ട് മാത്രം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ 5 ആയി. തണുപ്പ് കൂടുമ്പോൾ ശരീരത്തിനുണ്ടാവുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടായതാണ് മരണ കാരണം. തണുപ്പിനെ എതിർക്കാനായി മതിയായ സജ്ജീകരണങ്ങൾ ഉണ്ടാകാതെ വരുമ്പോഴാണ് ഹൈപ്പോതെർമിയ ഉണ്ടാകുന്നത്.
മാസം തികയാതെ ജനിച്ച ഇരട്ട കുട്ടികളിലെ ഒരു കുട്ടിയാണ് തണുപ്പ് കാരണം മരിച്ചത്. കുട്ടിയുടെ തല തണുത്ത് ഐസ് കട്ടി പോലെയായിരുന്നുവെന്നും ചൂട് നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലായെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. രണ്ടാമത്തെ കുട്ടിയും ഹൈപ്പോതെർമിയ ബാധിച്ച നിരീക്ഷണത്തിലാണ്. ഗാസയിലെ ആശുപത്രികളിൽ പലതും ഭാഗികമായി മാത്രം പ്രവർത്തിക്കുന്നതിനാൽ കുട്ടികളെ എല്ലാം ഇവിടെ ചികിത്സിക്കുന്നതും സാധ്യമല്ല.
15 മാസങ്ങളോളമായി യുദ്ധം നടക്കുന്ന ഗാസയിൽ വെടിവെപ്പ് മൂലം വീടുകളും കെട്ടിടങ്ങളും തകർന്നതിനാൽ ടെൻ്റുകളിലാണ് ജനങ്ങൾ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത ഈ പാർപ്പിടങ്ങളിൽ പുതപ്പുകൾ ഇല്ലാതെയാണ് ആളുകൾ കഴിയുന്നത്. രാത്രിയിൽ താപനില പതിവായി 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകുന്നതിനാൽ അപകട സാധ്യതയും ഏറുകയാണ്. ദിവസവും 5 മുതൽ 6 വരെ കുഞ്ഞുങ്ങളുടെ ഹൈപ്പോതെർമിയ കേസുകളാണ് ആശുപത്രികളിൽ എത്തുന്നത്. നിലവിൽ ഭക്ഷണം മരുന്നുകൾ ശീതകാല ആവശ്യസാധനങ്ങൾ എന്നിവയെല്ലാം ഗാസയിൽ എത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരികുകയാണ്. തണുപ്പ് കൂടുമ്പോൾ പുതയ്ക്കാനായുള്ള വസത്രങ്ങൾ ലഭിക്കാതെ വരുന്നത് ഉൾപ്പടെ അപകട സാഹചര്യത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്.