വനിതാ മന്ത്രിയെ അധിക്ഷേപിച്ചു.. ബിജെപി എംഎല്‍എയെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് എംഎല്‍എമാർ.. എംഎല്‍എ അറസ്റ്റിൽ…
കര്‍ണാടക നിയമസഭയില്‍ അസാധാരണമായ രംഗങ്ങള്‍. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ സഭയില്‍ കയറി കയ്യേറ്റം ചെയ്തതായി ആരോപണം. കര്‍ണാടക നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെയാണ് സംഭവം. ബിജെപി അംഗം സിടി രവിയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതത്. സംഭവത്തില്‍ ബിജെപി അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്. അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്പോരുണ്ടായി. സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു മന്ത്രിക്കെതിരായ ബിജെപി അംഗം സിടി രവിയുടെ മോശം പരാമര്‍ശം. പിന്നാലെ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പൊലീസിനും നിയമസഭാ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്കി.
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി അംഗം സിടി രവി രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ലൈംഗിക തൊഴിലാളിയെന്ന് സിടി രവി ആക്ഷേപിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.