കെട്ടിത്തൂങ്ങിയതെന്ന് ബന്ധുക്കൾ, പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് തലയോട്ടി തകർന്നെന്ന്; ബിബിൻ കൊല്ലപ്പെട്ടത് …….

പീരുമേട്: തൂങ്ങിമരിച്ചെന്നു ബന്ധുക്കൾ പറഞ്ഞ യുവാവ് കൊല്ലപ്പെട്ടത് സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ. പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്തു ബാബുവിന്റെ മകൻ ബിബിൻ (29) ആണ് ബന്ധുക്കളുടെ മുന്നിൽവച്ചു ക്രൂരമർദനമേറ്റു കൊല്ലപ്പെട്ടത്. സഹോദരി വിനീതയുടെ മകളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ് കൊലപാതകം.

കസ്റ്റഡിയിലുള്ള 5 പേർ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ മൊഴി നൽകിയതിനാൽ അവസാന പ്രതിപ്പട്ടികയ്ക്കു രൂപം നൽകാൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സംഘവും വീട്ടിലെത്തിയിരുന്നു. ഇവിടെവച്ചു വാക്കുതർക്കത്തെ തുടർന്നു ബിബിനെ മർദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാഭിക്കു ചവിട്ടേറ്റു വീണ ബിബിനു തലയ്ക്കും അടിയേറ്റു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു.

കുഴഞ്ഞുവീണ ബിബിനെ പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പറഞ്ഞപ്പോഴാണു ബിബിൻ മരിച്ചെന്ന് അറിയുന്നത്. വീട്ടിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നായിരുന്നു ഡോക്ടർക്ക് ബന്ധുക്കൾ നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ, തലയോട്ടി തകർന്നെന്നു കണ്ടെത്തി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു.

Related Articles

Back to top button