ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്..22 മൊബൈൽ ടവറുകൾ..ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി…

ശബരിമല മണ്ഡലം – മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം, സഹകരണ, തുറമുഖ വകുപ്പു മന്ത്രി വിഎൻ വാസവൻ. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.

1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്‌നേക്ക് ക്യാച്ചേഴ്‌സിന്റെ അടക്കം സേവനം ലഭ്യമാണ്. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.തീര്‍ഥാടകര്‍ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷന്‍ വകുപ്പ് സുരക്ഷാവേലികള്‍ നിര്‍മിക്കും. വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മാലിന്യസംസ്‌ക്കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണത്തിന് ആധുനിക മൊബൈല്‍ സംവിധാനങ്ങടക്കം ഉപയോഗിക്കും.

പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടേഴ്സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും.മരക്കൂട്ടംമുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയിൽവേസ്‌റ്റേഷനുകളിൽ പൊലീസ് എയ്ഡ്‌പോസ്റ്റുകൾ തുറക്കും. കാനനപാതയിൽ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങൾ തുറക്കും.

ഭക്ഷ്യ-സാധനവില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സിസിടിവികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും.
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. നിലയ്ക്കലിൽ 1045 ടോയ്‌ലറ്റുകളും പമ്പയിൽ 580 ടോയ്‌ലറ്റുകളും ഒരുക്കും. 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു.

Related Articles

Back to top button