വെടിക്കെട്ട് പുരയിലെ സ്ഫോടനം..പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ..

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെല്ലാം ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികളാണെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. പരിക്കേറ്റ എല്ലാവര്‍ക്കും എത്രയുംവേഗം ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും സ്‌ഫോടനം ഞെട്ടിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
തൃശൂരിലെ വെടിക്കെട്ട് ദുരന്തം ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. 13 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് അറിയുന്നതെന്നും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



