500 രൂപയുടെ നഷ്ടത്തിന് അഞ്ച് വർഷം പിടിച്ചിട്ടു; മണ്ണുമാന്തിയന്ത്രത്തിന് മുകളിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി

വനംവകുപ്പിന് 500 രൂപയുടെ നഷ്ടമുണ്ടാക്കി എന്നാരോപിച്ച് ഉപജീവനമാർഗമായ മണ്ണുമാന്തിയന്ത്രം അഞ്ച് വർഷമായി വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിയായ അജീഷാണ് ചെമ്പൻകുഴി നഗരംപാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നാടകീയമായ പ്രതിഷേധം ഉയർത്തിയത്. ഓഫീസിനുള്ളിൽ തുരുമ്പെടുത്ത് നശിക്കുന്ന തന്റെ മണ്ണുമാന്തിയന്ത്രത്തിന് മുകളിൽ കയറി പെട്രോളൊഴിച്ച് ജീവനൊടുക്കുമെന്നായിരുന്നു യുവാവിന്റെ നിലപാട്.
നാല് മണിക്കൂറോളം പ്രദേശത്ത് കടുത്ത ആശങ്ക പരത്തിയ പ്രതിഷേധത്തിനൊടുവിൽ വനംവകുപ്പ് അധികൃതരും കവളങ്ങാട് പഞ്ചായത്ത് ജനപ്രതിനിധികളും ഊന്നുകല്ല് പൊലീസും സ്ഥലത്തെത്തി. തുടർന്ന് ഡി.എഫ്.ഒയുമായി ചർച്ച നടത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് അജീഷ് സമരം അവസാനിപ്പിച്ചത്.
‘ഓരോ ഫയലും ഓരോ ജീവിതമാണ്’ എന്ന സർക്കാർ പ്രഖ്യാപനം ഉദ്യോഗസ്ഥർ എത്രത്തോളം അവഗണിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് അജീഷിന്റെ അനുഭവം. കടം വാങ്ങിയും പണയം വെച്ചും കുടുംബം പുലർത്താനായി വാങ്ങിയ മണ്ണുമാന്തിയന്ത്രമാണ് വനംവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങി പൂർണ്ണമായും നശിച്ചത്.
തുടക്കം 2020ൽ: കഞ്ഞിക്കുഴിയിൽ ഒരു വീടുനിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് വനപാലകർ ഇടപെടുന്നത്. സ്ഥലം വനംവകുപ്പിന്റേതാണെന്ന് ആരോപിച്ച് മണ്ണുമാന്തിയന്ത്രം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
റവന്യൂ പുറമ്പോക്കിൽ വീടിന് തറയെടുത്തപ്പോൾ വനംവകുപ്പിനുണ്ടായ നഷ്ടം കേവലം 500 രൂപ മാത്രമാണെന്നാണ് മഹസറിൽ ഉണ്ടായിരുന്നത്. ഈ കേസിൽ വാഹനം വിട്ടുനൽകാൻ കോടതി ഉത്തരവുണ്ടായിട്ടും നേര്യമംഗലം നഗരംപാറ റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം വനപാലകർ അതിന് തയ്യാറായില്ലെന്ന് അജീഷ് ആരോപിക്കുന്നു.
അധികൃതരുടെ ഓഫീസുകൾ നിരന്തരം കയറിയിറങ്ങി മടുത്ത അജീഷ് നിലവിൽ വലിയ കടക്കെണിയിലാണ്. അഞ്ച് വർഷമായി വെയിലും മഴയുമേറ്റ് കിടന്ന വാഹനം ഇപ്പോൾ പൂർണ്ണമായും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലുമാണ്. വനംവകുപ്പിന്റെ അനാസ്ഥ കാരണം തന്റെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ജീവനൊടുക്കാൻ തുനിഞ്ഞതെന്ന് അജീഷ് പറയുന്നു.




