ക്ഷേമപെൻഷൻ 3,000 രൂപയാക്കാൻ കാലതാമസമുണ്ടാകില്ല…. മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കി ഉയര്‍ത്തുന്നതില്‍ യാതൊരുവിധ കാലതാമസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും. മുൻ എൽഡിഎഫ് സർക്കാർ പെൻഷൻ തുക 1,600 രൂപയിൽ നിന്ന് 2,000 രൂപയാക്കാൻ എടുത്ത നാലേമുക്കാൽ കൊല്ലത്തെ കാലതാമസം ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ​ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ജൂൺ 24-ാം തീയതി മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.​

ക്ഷേമ പെൻഷൻ വിതരണത്തിൽ നിലനിൽക്കുന്ന ചില അപാകതകളും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. പെൻഷൻ സംബന്ധിച്ച് ലോസ്ഏഞ്ചലസില്‍ ഉള്ള ഒരാള്‍ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, നിലവിൽ അനര്‍ഹരായ ചിലരും പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. നല്ല വരുമാനമുള്ള കുടുംബങ്ങളിലെ ആളുകൾക്ക് പെൻഷൻ ലഭിക്കുമ്പോൾ, തീരെ വരുമാനമില്ലാത്തവർക്ക് അത് കിട്ടാതെ പോകുന്നത് ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോസ്ഏഞ്ചലസിലുള്ളയാൾ പരാതിപ്പെട്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസില്‍ പോയയാള്‍ പെന്‍ഷന്‍ വാങ്ങുന്ന അമ്മയുടെ മകനായിരിക്കാമെന്നും, അമ്മ എപ്പോഴും മകന്റെ സംരക്ഷണത്തിലാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മകൻ അവിടെ കഴിയുന്നതുകൊണ്ട് അമ്മ അവിടെപ്പോയി സന്ദർശിച്ചതാകാം, അതിനെ ഒരു അയോഗ്യതയായി കാണുന്നത് ശരിയാണോ എന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. സ്ത്രീസുരക്ഷാ പെന്‍ഷന്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഫെബ്രുവരിയിലാണ് സ്ത്രീസുരക്ഷാ പെന്‍ഷന്‍ കൊടുത്തുതുടങ്ങിയത്. അത് തുടരുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും, തീരുമാനമായാൽ അത് സഭയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button