അതിർത്തി കടന്നെത്തിയ പതിനാലുകാരൻ ഇന്ത്യൻ സുരക്ഷാസേനയുടെ കസ്റ്റഡിയിൽ

പാക് അധീന കാശ്മീരിൽ നിന്ന് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തെത്തിയ 14 വയസുകാരനെ ഇന്ത്യൻ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സലോത്രി സെക്ടറിലെ അതീവ സുരക്ഷാ മേഖലയിലാണ് കുട്ടിയെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയത്. പാക് അധീന കാശ്മീരിലെ തെട്രനോട്ട് സ്വദേശിയായ മുഹമ്മദ് ഷെരീഫിന്റെ മകൻ ജാവിദ് അലിയാണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ അതിർത്തിക്കു സമീപമുള്ള പുഴയിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നുപോയതാണെന്ന് കുട്ടി വിശദീകരിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.




