പിഎം ശ്രീ: UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം….

പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ സംസ്ഥാനങ്ങൾക്ക് പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭയിൽ എം.പി. പിവി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടും കേരളം പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ വിലയിരുത്തൽ പ്രകാരം 265 സർക്കാർ സ്കൂളുകളെ പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ആലോചന. ഈ സ്കൂളുകളിൽ സംസ്ഥാന സിലബസ് തന്നെയായിരിക്കും തുടർന്നും പിന്തുടരുക. സിലബസിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുൻകാലങ്ങളിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന യുഡിഎഫ്, നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനായി പദ്ധതിയിൽ തുടരേണ്ടതുണ്ടെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാന സിലബസിൽ മാറ്റം വരുത്താതെ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.



