കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തി … പന്തളം കൊട്ടാരത്തിൽ നിന്നും തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി

വിഷു ദിനത്തിൽ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ദർശനത്തിനിടെ തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടപ്പെട്ടതായി പരാതി. ദർശനത്തിനായി എത്തിയ ഒരാൾ ഇത് കൈക്കലാക്കി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.ഇന്നു പുലർച്ചെ നാലര മുതൽ വിഷുക്കണി ദർശനം ആരംഭിച്ചിരുന്നു. രാവിലെ ആറുമണിയോടെ, കൊട്ടാരം കുടുംബാംഗമാണെന്ന് പരിചയപ്പെടുത്തി എത്തിയ ഒരാൾക്ക് പൂജാരി പതിവുപോലെ കാണിപ്പൊന്ന് കൈമാറി. കണ്ണിൽ വച്ച് തൊഴാനായാണ് ഇത് നൽകാറുള്ളത്. എന്നാൽ, ദർശനം കഴിഞ്ഞ് തിരികെ നൽകാതെ ഇയാൾ പോകുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കുകയായിരുന്നു.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വിഷുദിനത്തിൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന് വിഗ്രഹത്തിൽ ചാർത്തുകയും, രാവിലെ 9 മണിക്ക് ശേഷം തിരികെ കൈമാറുകയും ചെയ്യുന്നതാണ് പതിവ്. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



