പി.കെ. ശശിയുടെ ഡിഎംഎഫ് സിഎംപിയുമായി ലയിക്കുന്നു.. കൺവെൻഷൻ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും

പാലക്കാട്: സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട മുൻ എംഎൽഎ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മയായ ഡിഎംഎഫ് (Democratic Marxist Forum) സിഎംപിയുമായി കൈകോര്‍ക്കുന്നു. ഇരുപാർട്ടികളും തമ്മിലുള്ള ലയനത്തിന് മുന്നോടിയായി ഡിഎംഎഫിന്റെ നയപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജൂലൈ 6-ന് പാലക്കാട് വെച്ച് നടക്കും. ഈ കൺവെൻഷന് പിന്നാലെ ഇരുപാര്‍ട്ടികളുടെയും ഔദ്യോഗിക ലയനതീരുമാനം ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പാലക്കാട് നടക്കുന്ന ഡിഎംഎഫ് കണ്‍വെന്‍ഷന്‍ സഹകരണ-ഗതാഗത മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎല്‍എ ടി.കെ. ഗോവിന്ദനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടി എന്ന നിലയിലാണ് ഡിഎംഎഫ് കൺവെൻഷന്റെ പ്രചാരണം നടക്കുന്നത്. സിപിഐഎം വിട്ട് യുഡിഎഫിനൊപ്പം ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്ത പ്രമുഖ നേതാക്കളായ ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുമായും ആശയവിനിമയം നടത്തി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നേരത്തെ പി.കെ. ശശി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ.
സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ പി.കെ. ശശി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. വോട്ട് ഡീല്‍ മൂലമാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു അന്ന് പി.കെ. ശശി പ്രതികരിച്ചത്. മണ്ഡലത്തില്‍ യുഡിഎഫിന് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോര്‍ന്നുവെന്ന ഗുരുതര ആരോപണവും ശശി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിഎംപിയിലൂടെ യുഡിഎഫ് മുന്നണിയുടെ ഭാഗമായി സജീവമാകാൻ ശശിയും അനുയായികളും ഒരുങ്ങുന്നത്.



