ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് ആരോപണം: പോലീസ് മുറയിൽ മൊഴിയെടുത്ത് ജേക്കബ് തോമസ്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കുമ്മനം രാജശേഖരൻ ഉൾപ്പെടുന്ന അച്ചടക്ക സമിതിയുടെ നേതൃത്വത്തിലാണ് പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ച് ഇന്ന് മൊഴിയെടുപ്പ് നടന്നത്. ആരോപണ വിധേയരേയും പരാതിക്കാരേയും ഒറ്റയ്ക്കിരുത്തി ജേക്കബ് തോമസ് മൊഴിയെടുത്തു. പോലീസ് മുറയിൽ മണിക്കൂറുകളോളം നീണ്ട മൊഴിയെടുപ്പായിരുന്നു നടന്നത്.
ഫണ്ട് വെട്ടിപ്പിൽ ഇതിനോടകം പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലും മൊഴിയെടുപ്പും നടത്തിയത്. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു മൊഴിയെടുക്കൽ. ഫണ്ട് തട്ടിപ്പിന്റെ പേരിൽ പാർട്ടി ചുമതലയിൽ നിന്ന് മാറ്റപ്പെട്ട സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അഞ്ജനയുടെ പേരിലുള്ള ശബ്ദരേഖകളടക്കം പുറത്തുവന്നിരുന്നു.
അതേസമയം ഫണ്ട് തട്ടിപ്പില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിക്കുന്നത്.തട്ടിപ്പുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ വാർത്താക്കുറിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു.



