പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ തോറ്റാലും ‘ഫെയിൽ’ ഒഴിവാക്കും..

പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ ഗവണ്മെന്റ്. ഇതിനുപകരം നൈപുണ്യ പരിശീലനത്തിന് അർഹർ (എലിജിബിൾ ഫോർ സ്കിൽ ട്രെയിനിങ്) എന്ന് രേഖപ്പെടുത്തും. ഈ അധ്യയന വർഷം മുതൽ പുതിയ മാറ്റം നിലവിൽ വരും. ബീഹാർ ബോർഡ് ഓഫ് ഓപ്പൺ സ്കൂളിങ് ആൻഡ് എജ്യുക്കേഷൻ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിൽ ചേരാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാറ്റം നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉടൻ നൽകുകയും ചെയ്യും. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനായില്ല എന്നതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിയുടെ കഴിവ് ഇല്ലാതാകുന്നില്ലെന്ന് ബീഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി പറഞ്ഞു. പത്താം ക്ലാസ് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മെച്ചപ്പെട്ട തയ്യാറെടുപ്പിനായി ഒരു മാസത്തെ പ്രത്യേക പഠന ക്ലാസുകൾ നൽകും.

81.79% ആണ് 2026ലെ ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് വിജയശതമാനം. പരീക്ഷയെഴുതിയ 15,10,928 വിദ്യാർഥികളിൽ (7,26,057 ആൺകുട്ടികളും 7,84,871 പെൺകുട്ടികളും) 12,35,743 പേർ വിജയം നേടി. 6,34,353 പെൺകുട്ടികൾ പരീക്ഷ പാസായപ്പോൾ 6,01,390 ആൺകുട്ടികളാണ് വിജയിച്ചത്.

Related Articles

Back to top button