കൂട്ടുകാരികളുടെ കൂടെ പുറത്തിറങ്ങി ഭക്ഷണം കഴിച്ചതിന് ശേഷം…17 കാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമം…
അന്ധേരിയില്‍ 30 കാരന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. 60 ശതമാനത്തിലധികം പൊള്ളലേറ്റ 17 കാരി മരണത്തോട് പോരാടുകയാണ്. അന്ധേരിയിലെ മാരോള്‍ സ്വദേശികളായ ജിതേന്ദ്രയും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നും പെണ്‍കുട്ടിയോട് ഇയാള്‍ അതിക്രമം കാണിച്ചതിന് കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടി കൂട്ടുകാരികളുടെ കൂടെ പുറത്തിറങ്ങിയതായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം റോഡിന് സമീപം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മേല്‍ ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പരിചയമുള്ള ഒരാള്‍ കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചു. അമ്മ സ്ഥലത്തെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമായി 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നിലവില്‍ പെണ്‍കുട്ടി.
ജിതേന്ദ്രയും പെണ്‍കുട്ടിയും തമ്മില്‍ കുറച്ചു മാസങ്ങളായി സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പെണ്‍കുട്ടിയുടെ അമ്മ വിലക്കിയിരുന്നു. സംഭവ സ്ഥലത്തെത്തിയ അമ്മയോട് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ജിതു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞതായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണെന്നും പ്രണയ ബന്ധം ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി അമ്മ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജിതേന്ദ്രയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.