മുന്നറിയിപ്പുമായി കെഎസ്ഇബി

പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. അതേസമയം, 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.

പവർ എക്സേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കിൽ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് നിന്ന് വാങ്ങിയത് 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അണക്കെട്ടുകളിലുള്ളത് 30 ശതമാനം വെള്ളം മാത്രമാണ്. വരും വർഷങ്ങളിലും വൈദ്യുതി ആവശ്യകതയും വിലയും ഉയരുന്നത് മുന്നിൽക്കണ്ടാണ് കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് കടക്കുന്നത്. സോളാർ എനർജി കോർപ്പേറേഷൻ വഴി 200 മെഗാവാട്ട് വാങ്ങാനുള്ള കരാറിനാണ് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. യൂണിറ്റിന് 2.93 പൈസയാണ് വില. 25 വർഷത്തേയ്ക്കുള്ള കരാരിൽ 2028 ഏപ്രിൽ മുതൽ വൈദ്യുതി കിട്ടും. പീക്ക് സമയത്ത് നാല് മണിക്കൂർ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഉൾപ്പെടുന്നതാണ് കരാർ. ജൂൺ 30ന് മുമ്പ് പദ്ധതി നടപ്പായാൽ സംസ്ഥാനാന്തര ട്രാൻസമിഷൻ ചാർജിൽ ഇളവ് കിട്ടും. പുലർച്ചെ രണ്ട് മണിക്ക് വരെ വൈദ്യുതി ഉപയോഗം ഉയരുന്ന സ്ഥിതിക്ക് സോളാർ എനർജി കോർപേറേഷൻ വഴി കൂടുതൽ വൈദ്യുതിക്ക് ശ്രമിക്കണം. ബാറ്ററി എനർജി സ്റ്റോറേജ്, ഹൈബ്രിഡ് പവർ പ്ലാൻറസ് എന്നിവയെ ആശ്രയിക്കണം. ഇപ്പോൾ യൂണിറ്റിന് ശരാശരി 9 രൂപയെന്ന ഉയർന്ന വിലയ്ക്കാണ് പീക്ക് അവർ സമയത്തേയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

അതേസമയം ഗ്രിഡിലേയ്ക്ക് നൽകുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 4.34 പൈസയാക്കണമെന്ന് ആവശ്യപ്പെട്ട് പുരപ്പുറ സോളാർ ഉത്പാദകർ നൽകിയി ഹർജി റഗുലേറ്ററി കമ്മീഷൻ തള്ളി. നിലവിലെ യൂണിറ്റിന് 3.26 രൂപ നിരക്ക് തുടരും. പകൽ 2.50 രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ സോളാർ ഉത്പാദകർക്ക് ഉയർന്ന വില നൽകുകയാണന്ന് കെഎസ്ഇബി വാദിച്ചു.

Related Articles

Back to top button