മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണം വീടുകുത്തിത്തുറന്ന് കവർന്നു… സ്ത്രീകളടക്കം മൂന്ന് പേർ….

തൃശൂർ: പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടിൽ കൽക്കി എന്നറിയപ്പെടുന്ന സന്തോഷ് (44), മണലൂർ എങ്ങണ്ടിവീട്ടിൽ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
പറപ്പൂർ സ്വദേശി നാലകത്ത് ഷക്കീറിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ 20ന് വൻ കവർച്ച നടന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽ തകർത്താണ് സംഘം അകത്തുകടന്നത്. കവർച്ചാ സംഘത്തിലെ പ്രധാനിയായ സന്തോഷിനെ ഞായറാഴ്ച പുലർച്ചെ വലപ്പാട് ബീച്ച് പരിസരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നും കർണാടകയിലെ സ്വർണമോഷണക്കേസുകളിലും ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
മോഷണമുതലുകൾ വിൽക്കാൻ സഹായിച്ചെന്നാരോപിച്ചാണ് സജിതയെയും അഖിലയെയും അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രധാന സഹായിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പേരാമംഗലം പൊലീസും തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റി സ്ക്വാഡും തൃശൂർ എ.സി.പി. സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



