അതുല്യയുടെ മരണത്തിന് പിന്നിൽ സുഹൃത്ത്, പണവും സ്വർണ്ണവും തട്ടിയെടുത്തു’…ആരോപണവുമായി കുടുംബം

കോഴിക്കോട് ഫറോക്കിൽ ഇരുപത്തിയാറുകാരി അതുല്യ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. മരണത്തിന് പിന്നിൽ സുഹൃത്താണെന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത മാനസിക വിഷമത്തിലായിരുന്നു അതുല്യയെന്നും കുടുംബം ആരോപിച്ചു. നീതി തേടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫറോക്കിലെ വാടകവീട്ടിൽ അതുല്ല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ടെക് ബിരുദധാരിയായ അതുല്ല്യ, എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലി ഒരു വർഷം മുൻപ് രാജിവെച്ചിരുന്നു. തുടർന്ന് തൃശ്ശൂരിലും എറണാകുളത്തുമായി പ്രവർത്തിക്കുന്ന ഡാൻസ് ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇക്കാലയളവിൽ കൊടുങ്ങല്ലൂരിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. അതുല്യയെ സുഹൃത്ത് വീട്ടുകാരിൽ നിന്നും അകറ്റുകയാണെന്നും, ഈ ബന്ധം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് ബന്ധുക്കൾ ഫറോക്ക് പോലീസിൽ പരാതി നൽകിയിരുന്നു.
അതുല്ല്യ തന്റെയും ബന്ധുക്കളുടെയും സ്വർണ്ണവും പണവും സുഹൃത്തിനെ സഹായിക്കാൻ നൽകിയിട്ടുണ്ട്. എന്നാൽ നൽകിയ പണവും സ്വർണ്ണവും തിരികെ ചോദിച്ചെങ്കിലും സുഹൃത്ത് നൽകാതിരുന്നതിനെ തുടർന്ന് അതുല്ല്യ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. ഈ സുഹൃത്തുമായുള്ള എല്ലാ ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



