മഴക്കെടുതി: ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം… മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ എൻഡിആർഎഫ്, പൊലീസ്, മറ്റ് ദുരന്തനിവാരണ സേനകൾ എന്നിവ പൂർണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സ്ഥിതിഗതികൾ വിലയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നുന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചതായി റവന്യൂ മന്ത്രി സ്ഥിരീകരിച്ചു. ഇടുക്കിയിൽ സുമതി (65), പ്രഭാകരൻ (77) എന്നിവരും കോട്ടയത്ത് ജോസഫ് ജോണി (26)യുമാണ് മരിച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തെക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മഴക്കെടുതി കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മറ്റ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ശേഖർ കുര്യാക്കോസ് അറിയിച്ചതനുസരിച്ച്, പത്തനംതിട്ട വടശ്ശേരിക്കരയിൽ 24 മണിക്കൂറിനിടെ 302 മില്ലിമീറ്ററും, ളാഹയിൽ 260 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് നിർദേശിച്ചു.



