രഞ്ജിനിക്കെതിരെ NIA അന്വേഷണത്തിന് ഹർജി?..

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജെപി നടത്തിയ പ്രതിഷേധം ഒടുവിൽ ഫലം കൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്നും ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. യുവജനങ്ങളുടെ രോഷത്തിന് കൂടിയാണ് ജന്തർ മന്ദറിൽ കഴിഞ്ഞ ഒരു മാസമായി രാജ്യം സാക്ഷ്യം വഹിച്ചത്. കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സിജെപിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ഐക്യദാർഢ്യമറിയിച്ചപ്പോൾ രഞ്ജിനി ഹരിദാസിനെ പോലെയുള്ള ആളുകൾ ജന്തർ മന്തറിലെ പ്രതിഷേധവേദിയിൽ നേരിട്ടെത്തിയിരുന്നു. കൂടാതെ പ്രതിഷേധത്തിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലൂടെയും രഞ്ജിനി നിരന്തരം ശബ്ദമുയർത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണവും രഞ്ജിനി നേരിട്ടിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്ന വസ്തുതാവിരുദ്ധമായ വാർത്തയിൽ കമന്റ് ചെയ്തിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ജനം ഓൺലൈൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പോസ്റ്റിലാണ് രഞ്ജിനിയുടെ കമന്റ്. ഡൽഹിലെത്തിയത് പണം വാങ്ങിയാണെന്നും രഞ്ജിനി ഉൾപ്പെടയുള്ള ഇൻഫ്ലുവൻസർമാർക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്നുമായിരുന്നു ജനം ഓൺലൈൻ പങ്കുവെച്ച കാർഡിലെ സംഗ്രഹം. ഇതിന് താഴെയാണ് താരം കമന്റുമായി എത്തിയത്. “അടുത്ത മാസം 20-ാം തീയതിക്ക് ശേഷം വരാൻ അവരോട് പറയാമോ? അതുവരെ എനിക്ക് കുറച്ച തിരക്കുകളുണ്ട്, എന്തായാലും ഇക്കാര്യം അറിയിച്ചതിന് നന്ദി.” എന്നാണ് രഞ്ജിനി കമന്റ് ചെയ്തിരിക്കുന്നത്. കമന്റിന് പിന്നാലെ നിരവധി പേരാണ് രഞ്ജിനിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
അതേസമയം ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഉടനടി കടക്കുന്നതിനെ സിജെപി തള്ളിക്കളഞ്ഞെങ്കിലും, ഭാവിയിൽ അതിനുള്ള സാധ്യതകൾ പൂർണ്ണമായി അടച്ചിട്ടില്ലെന്ന് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിജെപി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വ്യക്തമാക്കി. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ താഴെത്തട്ടിൽ ശക്തമാക്കുകയാണ് തങ്ങളുടെ നിലവിലെ പ്രധാന മുൻഗണനയെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്രസർക്കാർ സിജെപിയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം.



