“കുഞ്ഞ് പറഞ്ഞിട്ടും അവർ തിരിഞ്ഞുനോക്കിയില്ല”…. ചിറയിൻകീഴിൽ എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രി റിപ്പോർട്ട് തള്ളി കുടുംബം

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട് കുട്ടിയുടെ പിതാവ് ദിലീപ് തള്ളി. അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് അദ്ദേഹം ആവർത്തിച്ചു.

തനിക്ക് തലചുറ്റുന്നുണ്ടെന്നും എല്ലാം രണ്ടായിട്ടാണ് കാണുന്നതെന്നും കുഞ്ഞ് ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ അത് കാര്യമാക്കിയില്ലെന്ന് ദിലീപ് പറയുന്നു. ആശുപത്രിയിൽ ആന്റിവെനം ഉണ്ടായിരുന്നിട്ടും അത് നൽകാൻ തയ്യാറായില്ല. ആന്റിവെനം നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് വിടാമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഡോക്ടർ കുട്ടിയെ തൊട്ടുപോലും നോക്കിയില്ലെന്നും ഒരു നഴ്സ് മാത്രമാണ് വന്ന് തട്ടിനോക്കിയതെന്നും പിതാവ് പറഞ്ഞു.

സംഭവത്തിൽ വീഴ്ചയില്ലെന്ന് കാണിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന് പ്രാഥമിക ഘട്ടത്തിൽ സ്ഥിരീകരിക്കാനായില്ല. രക്തപരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ ആന്റിവെനം ഇല്ലെന്ന കുടുംബത്തിന്റെ വാദം തെറ്റാണെന്നും 27 വയൽ ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി. കൃത്യസമയത്ത് ആന്റിവെനം നൽകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.

Related Articles

Back to top button