പാലക്കാട്ട് നായയെ കൊന്ന് ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലിട്ടു

കണ്ണാടിയിൽ കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിലുള്ള നായയുടെ ജഡം കണ്ടെത്തി. വെള്ളത്തിൽ നിന്ന് രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പ്രദേശവാസികൾ പരിശോധിച്ചത്. സംഭവത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കാണെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് വിതരണം ചെയ്യുന്ന വെള്ളത്തിന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ പൈപ്പിലൂടെ പുഴുക്കൾ വരാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. ഒരു സ്വകാര്യ വ്യക്തി പൊതുജനങ്ങൾക്കായി സ്ഥാപിച്ച ഈ ടാങ്ക് എപ്പോഴും കൃത്യമായി അടച്ചുപൂട്ടാറുള്ളതാണെന്നും, അതിനാൽ നായ അബദ്ധത്തിൽ വീഴാൻ യാതൊരു സാധ്യതയുമില്ലെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ള ടാങ്കിന് തെട്ടടുത്ത് ഉള്ള ക്ഷേത്രത്തിൻ്റെ വിവിധ ആവശ്യങ്ങൾക്കും , പായസം വെക്കുന്നതിനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.




