സിജെപി പാർലമെന്റ് മാർച്ച്….തടയാൻ ദില്ലി പൊലീസ്, കനത്ത ജാഗ്രതയിൽ നഗരം

പാർലമെന്റ് മാർച്ചിന് തയ്യാറെടുത്ത് കോക്രോച്ച് ജനത പാർട്ടി. 9 മണിയോടെ ജന്തർ മന്തറിൽ എത്താൻ അനുകൂലികൾക്ക് ആഹ്വാനം നൽകി. അതേസമയം, കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ദില്ലി നഗരം. 25 ബറ്റാലിയൻ കേന്ദ്രസേനയെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ വഴി എത്തുന്നവരെ നിരീക്ഷിക്കും. എന്നാൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകുമായി ചർച്ചയ്ക്കുള്ള നിർദ്ദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.
അതേസമയം, സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് കാണാൻ അനുവാദമുണ്ട്. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വാങ്ചുകിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ വിശ്വാസമില്ലെന്നും, അദ്ദേഹത്തെ തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അടിയന്തര ഹർജി നൽകിയത്.



