ഇറാനും യുഎഇയും സൗദിയും നേർക്കുനേർ

പശ്ചിമേഷ്യയിലെ യുദ്ധവും അമേരിക്ക–ഇറാൻ സംഘർഷവും രൂക്ഷമായിരിക്കെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കമാകും. ഉച്ചകോടിയുടെ ഏറ്റവും വലിയ വെല്ലുവിളി അംഗരാജ്യങ്ങൾക്കിടയിൽ സമവായം കണ്ടെത്തി സംയുക്ത പ്രസ്താവന പുറത്തിറക്കുകയെന്നതാണ്.
11 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഇതിനായി ദിവസങ്ങളായി ചർച്ചകൾ തുടരുകയാണ്. എന്നാൽ ഇറാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പശ്ചിമേഷ്യൻ വിഷയങ്ങളിൽ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ സമവായ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് തീരുമാനം. പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് പ്രസ്താവനയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതാണ് പ്രധാന തർക്കവിഷയം.
2024ലാണ് യുഎഇയും ഇറാനും ബ്രിക്സ് കൂട്ടായ്മയിൽ അംഗങ്ങളായത്. ഇപ്പോഴത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ ഇന്ത്യ സജീവമായി ഇടപെടുന്നുണ്ട്



