ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ മുഴുവൻ തുകയും വേണമെന്ന് ഊരാളുങ്കൽ

കുറച്ചു വൈകിയാലും കരാർ പ്രകാരമുള്ള 7.11 കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയേ മതിയാവൂ എന്ന് ഊരാളുങ്കലിന് കീഴിലെ ഇവൻറ് മാനേജ്മെന്റ് കമ്പനി ട്രിപ്പിൾ ഐസി വ്യക്തമാക്കി. എന്നാൽ കൂടുതൽ തുക നൽകില്ലെന്ന തീരുമാനത്തിലാണ് ദേവസ്വം ബോർഡ്. ഹൈക്കോടതി ഇടപെട്ടിട്ടും തുകയിലെ പൊരുത്തക്കേട് മറ നീക്കി പുറത്തുവന്നില്ല.പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസമാവുന്നു. വിവാദങ്ങളിതുവരെ കെട്ടടങ്ങിയിട്ടില്ല. ഊരാളുങ്കലിന് കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ട്രിപ്പിൾ ഐസിക്കായിരുന്നു പരിപാടിയുടെ ചുമതല. അയ്യപ്പ സംഗമത്തിൻറെ നടത്തിപ്പ് ചെലവായി ജിഎസ്ടി ഉൾപ്പെടെ 7.11 കോടി രൂപയായെന്നാണ് കമ്പനിയുടെ കണക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കണക്കിൽ ഇത് 4.99 കോടിയാണ്. ഈ പൊരുത്തക്കേട് പരിഹരിക്കാൻ ഇതുവരെ ഇരു കൂട്ടർക്കും കഴിഞ്ഞിട്ടില്ല.



