പെരിയാറിലേക്ക് മലിന ജലം ഒഴുക്കി; ഫ്ലാറ്റിന് അരലക്ഷം പിഴ ചുമത്തി നഗരസഭ

ആലുവയിൽ പെരിയാറിലേക്ക് മലിന ജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ ഫ്ലാറ്റ് സമുച്ചയത്തിന് ആലുവ നഗരസഭ 50000 രൂപ പിഴ ചുമത്തി. ബാങ്ക് ജങ്ഷൻ പ്രദേശത്തെ ശാന്തി ലോട്ടസ് ഫ്ലാറ്റിനെതിരെയാണ് നടപടി. നഗരസഭയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഫ്ലാറ്റിലെ മലിന ജല സംഭരണി സംവിധാനത്തിന് ആവശ്യമായ വിസ്തൃതി ഇല്ലാത്തതിനാൽ മലിന ജലം പൂർണമായും സംസ്കരിക്കാൻ കഴിയുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. സംസ്കരണത്തിന് ശേഷവും അവശേഷിക്കുന്ന മലിന ജലമാണ് പെരിയാറിലേക്ക് ഒഴുക്കിയിരുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.

അതേസമയം മലിന ജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഫ്ലാറ്റിന് 14 ദിവസത്തെ അധിക സമയം നഗരസഭ അനുവദിച്ചിട്ടുണ്ട്. ആവശ്യമായ സംവിധാനം സ്ഥാപിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നഗരസഭയിൽ സമർപ്പിക്കണമെന്നും നഗരസഭ സെക്രട്ടറി നിർദ്ദേശിച്ചു

Related Articles

Back to top button