കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന്.. സംഭവം ഹരിപ്പാട്

ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ കളരി ആശാന് കഠിനതടവും പിഴയും ശിക്ഷ. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപ് ആണ് ശിക്ഷിക്കപ്പെട്ടത്. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷാണ് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2025 ഫെബ്രുവരിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. അന്ന് ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്ഐ കെ.എച്ച്. ഹാഷിമിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു
എസ്ഐ അനീഷ് കെ. ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി. എഎസ്ഐമാരായ വാണി പീതാംബരനും കെ.സി. സതീഷും പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


