വിലങ്ങാട് കാട്ടുപോത്ത് ആക്രമണം… സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ…

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ നടപടികൾ. ഇതുസംബന്ധിച്ച് ഡി.എഫ്.ഒ. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് തുടർനടപടികൾക്കായി മേലധികാരികൾക്ക് കൈമാറി. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവും ഉടൻ അനുവദിക്കും. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകാനാണ് തീരുമാനം. പ്രദേശത്തെ വന്യമൃഗശല്യം തടയുന്നതിനായി ഫെൻസിങ് പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ശനിയാഴ്ചയാണ് വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ മരിച്ചത്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോത്ത് തിരിഞ്ഞെത്തി സുനിലിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിലിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിനിടെ ഡി.എഫ്.ഒയെ നാട്ടുകാർ തടഞ്ഞുവെച്ചു.
തുടർന്ന് കെ.എം. അഭിജിത്ത് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ഇന്ന് ചർച്ച നടക്കും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. സുനിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.



