കുറഞ്ഞ പലിശയ്ക്ക് വായ്പ തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 6 ലക്ഷം തട്ടി; ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി വിപിൻ ജോൺസനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മയിൽ നിന്ന് പ്രതി ആറ് ലക്ഷം രൂപ തട്ടിയെടുത്തത്.

‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രങ്ങളിൽ പരസ്യം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. കുറഞ്ഞ പലിശയ്ക്ക് വലിയ തുക വായ്പയായി നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം മുൻകൂറായി പണം ആവശ്യപ്പെടുകയായിരുന്നു. മാന്നാർ സ്വദേശിയായ വീട്ടമ്മയ്ക്ക് 20 ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞാണ് 6 ലക്ഷം രൂപ തട്ടിയെടുത്തത്.

വ്യാജ സിം കാർഡുകളും വ്യാജ പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അനീഷ് എന്ന പേരിലാണ് വിപിൻ ജോൺസൺ ഇടപാടുകൾ നടത്തിയിരുന്നത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.

പാലക്കാട് സൈബർ പൊലീസ് സമാനമായ കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാന്നാർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. എടിഎം കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിപിൻ ജോൺസനെന്നും പൊലീസ് അറിയിച്ചു.

കനകക്കുന്ന്, കായംകുളം, പെരിന്തൽമണ്ണ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

പണം നൽകിയതിന് പിന്നാലെ വായ്പ ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിപിൻ ജോൺസനെ പൊലീസ് പിടികൂടിയത്.

Related Articles

Back to top button